Thursday, October 5, 2017

ആ അറുപത്തൊൻപത്തിൽ വെറുമൊരാൾ മാത്രമല്ലായിരുന്നു 'ഇഹ്സാൻ ജാഫ്രി'!


""ഗുജറാത്ത് കലാപം; സാക്കിയ ജാഫ്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി!"" ഇപ്പ്പോൾ മാതൃഭൂമിയിൽ കണ്ട വാർത്തയാണ്...

രാഷ്ട്രീയമായി ബിജെപി യെ തള്ളിപ്പറയുന്ന നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ള മാതൃഭൂമി പാത്രത്തിൽ പോലും എത്ര വിധഗ്ദ്ധമായാണ് സംഘ്പരിവാർ ബുദ്ധി പ്രവർത്തിക്കുന്നതെന്ന് നോക്കൂ!! ""2002 ലെ കലാപത്തില്‍ കൊല്ലപ്പെട്ട 69 പേരില്‍ ഒരാളായ ഇഷാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി"" ഇങ്ങനെ ഒരു എഴുത്തിലൂടെ ആ പത്രം എത്ര വിദഗ്ധമായി ആണ് തങ്ങളുടെ ഫാസിസ്റ് അജണ്ട / ഉള്ളിൽ നിറഞ്ഞുകിടക്കുന്ന വിഷവാതകം അന്തരീക്ഷത്തിലേക്ക് വമിപ്പിച്ചതെന്ന് ശ്രദ്ദിച്ചോ....!? ആദ്യം തന്നെ ഈ വാർത്ത കൊടുത്ത മാതൃഭൂമി തങ്ങളുടെ കാവിത്തലയിലുദിച്ച എഴുത്ത് ശൈലിയിലൂടെ ആ വാർത്തയുടെ പ്രാധാന്യം തന്നെ എത്ര വിദഗ്ദ്ധമായി ഇല്ലാതാക്കിയെന്നു നോക്കു!!!!

പ്രിയ സുഹൃത്തേ.. 2002 ലെ കലാപത്തില്‍ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു!! അതിൽ ഗുൽബർഗ സൊസൈറ്റിയിൽ കൊല്ലപ്പെട്ടത് മാത്രം 69 പേർ!!!

ആ അറുപത്തൊൻപത്തിൽ വെറുമൊരാൾ മാത്രമല്ലായിരുന്നു 'ഇഹ്സാൻ ജാഫ്രി'! അദ്ദേഹം അറിയപ്പെടുന്ന ഒരു കോൺഗ്രസ്സ് നേതാവായിരുന്നു, സ്വാതന്ദ്ര്യ സമര സേനാനിയായിരുന്ന ഒരപ്പന്റെ മകനായിരുന്നു, അഹമ്മദാബാദ് ലോക്സഭാ മണ്ഡലത്തിൽനിന്നും വിജയിച്ച കോൺഗ്രസ്സിന്റെ മുൻ എം പി യായിരുന്നു, എ ഐ സി സി അംഗവും പ്രമുഖ ട്രേഡ്‌യൂണിയൻ നേതാവുമായിരുന്നു, ഹിന്ദു മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട നേതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു, തന്റെ 73 ആം വയസ്സിൽ മൃഗീയമായി കൊല്ലപ്പെടുന്നതുവരെ അദ്ദേഹം നാട്ടിൽ എല്ലാവര്ക്കും വേണ്ടപ്പെട്ടവനും ബഹുമാനിക്കപ്പെട്ടവനുമായിരുന്നു....

കലാപകാലത്തിനുശേഷം ഇറങ്ങിയ 'ഗുജറാത്ത് വംശഹത്യയുടെ നാൾവഴി' എന്ന പുസ്തകത്തിലെ എഫ് ഐ ആർ ശേഖരത്തിലെ ഒരു വിവരണത്തിലൂടെയാണ് ആ മനുഷ്യനേയും അയാളുടെ കൊലപാതകവും കൊലപാതകം ആദ്യമായി മനസ്സിൽ പതിയുന്നത്... ആ വിവരങ്ങളെ എല്ലാം ശരിവെക്കുന്ന തരത്തിൽ പിൽക്കാലത്ത് തെഹൽക്ക യുടെ സ്റ്റിങ് ഓപ്പറേഷൻ വിഡിയോകളും ആജ് തക് ചാനലിലൂടെ പുറത്തുവന്നത് കണ്ടിട്ടുണ്ട്... ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും പ്രവർത്തകർ അത്യന്തം ആവേശത്തോടുകൂടിയാണ് തങ്ങളുടെ ധീരപ്രവർത്തിയെപ്പറ്റി അതിൽ പറഞ്ഞത്...

കലാപം തുടങ്ങി കൊല്ലപ്പെടുന്നതുവരെയുള്ള അഞ്ചുമണിക്കൂർ നേരം ജാഫ്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും (അദ്ദേഹം പിൽക്കാലത്ത് പ്രധാനമന്ത്രിയായി!) ഉൾപ്പെടെ പലർക്കും സഹായം അഭ്യർദ്ധിച്ചു ഫോൺ ചെയ്തു! അവിടെനിന്നും കലാപകാരികളുടെ കൈയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപെട്ട, എട്ടു വയസ്സുമാത്രമുള്ള സ്വന്തം മകനെ അവിടെ നഷ്ടപ്പെട്ട രുപബൻ മോഡി (Rupa Mody) ഈ ഫോൺ വിളികൾക്കു ദൃക്‌സാക്ഷിയാണ്! സംഭവത്തെപ്പറ്റിയുള്ള അവരുടെ മൊഴിപ്രകാരം "സഹായമഭ്യർദ്ധിച്ചു വിളിച്ച ജഫ്രിയെ അപമാനിക്കുകയും, നിങ്ങൾ ഇതുവരെ കൊല്ലപ്പെട്ടില്ലേ!" എന്ന് ചോദിക്കുകയുമായിരുന്നു അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ബഹു നരേന്ദ്ര മോദി!!!

ഇന്നുവരെ നിനക്ക് പൂമാലയല്ലേ കിട്ടിയിട്ടുള്ളു എന്നുപറഞ്ഞു ആ വയോധികനെ ചെരുപ്പുമാലയണിച്ചിച്ച ആൾക്കൂട്ടം അദ്ദേഹത്തെ അടിച്ചും വെട്ടിയും ഗുൽബർഗ് സൊസൈറ്റിയുടെ ഗേറ്റ് വരെ കൊണ്ടെത്തിച്ചു, മുൻപിൽ പോലീസ് ജീപ്പ് കണ്ട് സഹായം അഭ്യർദ്ധിച്ച അദ്ദേഹത്തെ അപമാനിച്ച് പോലീസും കടന്നുപോയി! അപമാനത്തിനും പീഡനത്തിനും അവസാനം കലാപ കാരികൾ അദ്ദേഹത്തിന്റെ കൈകാലുകളും ഉടലും വെട്ടിമാറ്റി തീയിട്ടു കത്തിച്ചു! ഇത് ഇൻഡ്യാ മഹാരാജ്യത്തെ ഒരു മുൻ എം പി യുടെ കഥയാണ്! (അവിടെ ചുട്ടുകൊല്ലപ്പെട്ട ബാക്കി 69 പേരുടെ കഥയല്ല! ആ മൂന്നു ദിവസംകൊണ്ട് കൊല്ലപ്പെട്ട ബാക്കി ആയിരങ്ങളുടെ കഥയുമല്ല!) എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ഒരു നേതാവിന്റെ അവസ്ഥ മാത്രമാണിത്!!

പിന്നെ പ്രിയ മാതൃഭൂമി, കലാപ സമയത്ത് അവിടെ ഇല്ലാതിരുന്നതുകൊണ്ടു മാത്രം രക്ഷപെട്ട അദ്ദേഹത്തിൻറെ പ്രിയ ഭാര്യ സാക്കിയ ജാഫ്രി കൊടുത്ത ഹർജി തള്ളും! അത് നിയമത്തിന് തെളിവുകൾ വേണം എന്നതുകൊണ്ടാണ് അല്ലാതെ ആരും വിശുദ്ധർ ആയതുകൊണ്ടല്ല!

ആ സമയത്ത് മോഡിക്ക് ലഭിച്ച ഫോൺ കോളുകളും മോഡി വിളിച്ച ഫോൺ കോളുകളും കണ്ടുപിടിക്കാൻ പറ്റാത്ത വിധം ടെലക്കോം സർവീസ് പ്രൊവൈഡർ മാരിൽനിന്നും നഷ്ടപ്പെട്ടു എന്നത് യാദർശികമാവാം അല്ലെങ്കിൽ ശക്തരിൽ ശക്തനായ ഡിങ്കൻ കരണ്ടുതിന്നതാവാം... എന്തായാലും മോഡി നിരപരാധിയാണ്! യു പി യിൽ പണിയാൻ പോകുന്ന 100 അടി ഉയരമുള്ള 'മോഡി' വിഗ്രഹം പ്രതിഷ്ഠിക്കുന്ന, അദ്ദേഹത്തിൻറെ പേരിലുള്ള 30 കോടിയുടെ അമ്പലം കൂടി ആയിക്കഴിഞ്ഞാൽ ഒരു ദൈവത്താൽ ഭരിക്കപ്പെട്ട ജനത എന്ന നിലയിലേക്ക് നാം എല്ലാവരും ഉയരും! ദൈവം ഭരിച്ച നാട് എന്ന നിലയിലേക്ക് ഇന്ത്യയും മാറും...!!!!

ജയ് ഹിന്ദ്...

“In a democracy people get the leaders they deserve.” (Joseph de Maistre)

അദ്ദേഹത്തിന്റെ പ്രിയ പുത്രി യുടെ ഫോട്ടോ ശേഖരത്തിലൂടെ

No comments: