Friday, August 20, 2021

Remembering K Kamaraj


ഇന്ന് ജൂലൈ 15, കാമരാജ് ജന്മദിനം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന കെ കാമരാജിനെപ്പറ്റിയാണ് നാം ഇന്ന് പറയേണ്ടത്, ഇന്ത്യൻ രാഷ്ട്രീയം എന്നത് വെറുമൊരു പ്രൊഫഷണൽ ജോലിയാണ് എന്ന് കരുതുന്ന നേതാക്കന്മാരോടും അണികളോടും അതിന് മറ്റുപല മാനങ്ങൾക്കൂടിയുണ്ട് എന്ന് ഓർമിപ്പിക്കേണ്ട ദിനമാണ് ഇന്ന്, ആ ഓർമിപ്പിക്കൽ എന്നത് ഓരോ കോൺഗ്രസ്സുകാരന്റെയും കടമയാണ്!

"പണ്ടൊരിക്കൽ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ കെ കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ ഒരു റാലിയിൽ പങ്കെടുക്കുവാനായി മധുരയിലേക്ക് പോകുകയായിരുന്നു, കാമരാജിന്റെ വീട് യാത്രാമദ്ധ്യേയാണെന്നുമനസ്സിലാക്കി അവിടെക്കയറാനും അദ്ധേഹത്തിന്റെ അമ്മയെക്കാണാനും ആഗ്രഹംപ്രകടിപ്പിച്ച നെഹ്രുവിനോട് '60 കോടി ജനങ്ങളുടെ ഒരു പ്രധാനമന്ത്രി എന്തിനാണ് ഒരാവശ്യവുമില്ലാതെ എന്റെ അമ്മയെ കാണാൻ സമയം കളയുന്നത്' എന്ന് ചോദിച്ച്‌ സ്‌നേഹത്തോടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആഗ്രഹത്തെ നിരസിച്ച കാമരാജ്!
ആ യാത്രാക്കിടയിൽത്തന്നെ അദ്ദേഹം ഡ്രൈവറോട് വിശാലമായ ഒരു വയലിനോട് ഓരം ചേർന്നു കാർ നിർത്താൻ ആവശ്യപ്പെട്ടു, വിജനമായ പാതയോരത്ത് കാർ നിർത്തി തലപുറത്തേക്കിട്ടു 'അമ്മേ... അമ്മേ...' എന്നുച്ചത്തിൽ വിളിക്കുന്ന മുഖ്യമന്ത്രി കാമരാജിനെ അത്ഭുതത്തോടെ നോക്കിയ സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി കാണുന്നത് വയലിൽ പൊരിവെയിലത്തുനിന്നു പണിയെടുക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ നിന്നു കാറിനടുത്തേക്ക് വരുന്ന പ്രായമായ ഒരു സ്ത്രീയെയാണ്.
തോർത്തു മുണ്ടു കൊണ്ടു വിയർപ്പു തുടച്ചു ആ പൊരിവെയിലിൽ അടുത്തുവന്ന ആ അമ്മയെക്കണ്ട് കാറിനുപുറത്തിറങ്ങി കൈകൂപ്പിയ നെഹ്രുവിനെച്ചൂണ്ടി കാമരാജ് പറഞ്ഞു 'ഇതാണമ്മേ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു.' തികച്ചും ആശ്ചര്യത്തോടെ ആ അമ്മ നെഹ്‌റുവിനെ പ്രത്യഭിവാദ്യം ചെയ്തു കൊണ്ടു നന്ദി പറഞ്ഞു.
അവിടെനിന്നു കാർ മധുരയിലെത്തുന്നതുവരെ നെഹ്രു ഒന്നും മിണ്ടാനാവാതെ നിർവികാരനായി പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു എന്ന് ചരിത്രം!"
സ്വാതന്ത്ര്യസമര സേനാനിയായി പൊതുപ്രവർത്തനം ആരംഭിച്ച കാമരാജ് ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കർ എന്നാണ് അറിയപ്പെട്ടിരുന്നത്, അഖിലേന്ത്യാ കോൺഗ്രസ്സ് പ്രസിഡന്റായിരുന്ന അദ്ദേഹം ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു.
പത്തുവർഷം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ കിങ്‌മേക്കർ ആയിരുന്ന കെ. കാമരാജ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം എന്നത് - നാലുജോടി ഖദർ മുണ്ടുകൾ, നാലുജോടി ഖദർ ഷർട്ടുകൾ, ഒരു കണ്ണട, രണ്ടുജോടി ചെരുപ്പുകൾ, ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന നൂറുരൂപ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നൂറ്റിയിരുപത്തഞ്ചു രൂപ - ഇത്രമാത്രമായിട്ടിരുന്നു.

#RememberingKKamaraj #KKamaraj